കണ്ണൂർ : പിണറായിയിൽ ബോംബ് പൊട്ടിയ സംഭവം തേച്ചുമായ്ച്ചുകളയാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബോംബുണ്ടാക്കുന്നതിലെ പരിചയക്കുറവുകൊണ്ടാണ് പൊട്ടിയതെന്ന് ഇ.പി.ജയരാജൻ തന്നെ സമ്മതിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ വിബിൻ രാജ് കാപ്പ കേസിൽ പ്രതിയാണ്. സ്വകാര്യ സ്ഥലത്ത് ബോംബ് നിർമിക്കുമ്പോഴാണ് പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ടത്. പടക്കമാണെന്ന് പറഞ്ഞ് തേച്ചുമായ്ച്ചുകളയാണ് നീക്കം. പി.ജയരാജന്റെ മകൻ ബോംബ് നിർമിക്കുമ്പോൾ കയ്യിലിരുന്ന് പൊട്ടി. വിഷുവിന് പടക്കം പൊട്ടിയതാണെന്നാണ് അന്ന് പറഞ്ഞത്.
ഒടുവിൽ പി.ജയരാജന്റെ മകനെതിരെ ബോംബ് നിർമിച്ചതിന് ക്രിമിനൽ കേസെടുക്കേണ്ടി വന്നു. ചെറ്റക്കണ്ടിയിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി രണ്ടു പേർ മരിച്ചു. ആദ്യം പാർട്ടിക്കാരല്ലെന്നാണ് സിപിഎം പറഞ്ഞത്. പിന്നീട് അവർക്ക് വേണ്ടി രക്തസാക്ഷി മണ്ഡപം നിർമിച്ചു. ഇങ്ങനെ പല സ്ഥലത്തും അപകടമുണ്ടായി. കണ്ണൂരിൽ ബോംബ് നിർമിക്കുന്നതിനെതിരെ രണ്ട് തവണ അടിയന്തര പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു.





























