തിരൂരങ്ങാടി: താനൂർ പൂരപ്പുഴയിൽ ഉല്ലാസബോട്ട് മറിഞ്ഞ അപകടത്തിൽ ഉൾപ്പെട്ടവർ ചികിത്സ തേടിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചികിത്സയിലുള്ളവരെ കണ്ട് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. ചികിത്സയിലുള്ള 10 പേർ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.പരപ്പനങ്ങാടി കുന്നുമ്മൽ സെയ്തലവിയുടെ വീടും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു. അപകടത്തിൽ സെയ്തലവിയുടെയും സഹോദരന്റെയും ഭാര്യയും മക്കളും ഉൾപ്പെടെ ഈവീട്ടിലെ ഒമ്പതു പേർ മരിച്ചിട്ടുണ്ട്.
ഇവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറം മിസ്ബാഹുൽ ഹുദ മദ്രസയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉൾപ്പെടെയുള്ളവർ മദ്രസയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പുത്തൻ കടപ്പുറം ജുമാമസ്ജിദ് പള്ളിയിലെ ഖബർ സ്ഥാനിൽ ഒരുമിച്ച് ഖബറൊരുക്കിയാണ് സെയ്തലവിയുടെ കുടുംബത്തിലെ അംഗങ്ങളെ ഖബറടക്കുന്നത്.