കോട്ടയം : കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിമർശനവുമായി സമസ്തയുടെ മുഖപത്രം. അതിക്രമത്തെ മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതര കേരളത്തെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി എന്ന തലക്കെട്ടോടെയായിരുന്നു വിമർശനം. ഒരു വിഭാഗത്തെ ബോധപൂർവം കുഴപ്പക്കാരായി ചിത്രീകരിക്കുന്നത് സംഘപരിവാർ രീതിയാണെന്നും അവർക്കെല്ലാമുള്ള നാവായി മുഖ്യമന്ത്രി മാറിയെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ നടന്ന സംഭവത്തിൽ വിമർശനം ഉന്നയിച്ചത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പോലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.





























