തിരുവനന്തപുരം: ഡാറ്റ ചോർത്തൽ എന്ന പേരുമായി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവിധ വകുപ്പുകൾ നൽകിവരുന്ന സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട ആളുകളിലേക്ക് എത്തിക്കാനുള്ള സന്ദേശങ്ങൾ കൈമാറുന്ന പ്രക്രിയയെയാണ് പലരീതിയിൽ വ്യാഖ്യാനിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് വരുന്നത്. അത്തരം അന്വേഷണങ്ങൾക്ക് മറുപടി പറയാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമേ മുഖ്യമന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് പരാതികൾ പറയാൻ സി എം വിത്ത് മി എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ച എന്ന നിലയിൽ ഇ-ഗവർണൻസ് ഒരു കുടകീഴിൽ ആക്കുന്നതിന് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നിട്ടുണ്ട്.
വ്യത്യസ്ത വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനും അതിനനുസരിച്ച് നടപടികൾ എടുക്കാനും ഉദ്ദേശിച്ചാണ് സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പരിപാടി സർക്കാർ നടപ്പാക്കുന്നത്. ആ പ്രോഗ്രാമിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടുപോലും ജനങ്ങളുടെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും സർക്കാർ തീരുമാനങ്ങളും സംബന്ധിച്ച അന്വേഷണങ്ങൾ വലിയതോതിൽ വരികയാണ്. അവയെ അഭിസംബോധന ചെയ്യാനുള്ള മാർഗം എന്ന നിലയിൽ ഓരോരുത്തരും അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഒരു കേന്ദ്രീകൃത അറിയിപ്പ് സംവിധാനത്തിലൂടെ (Centralised notification hub for government services) നൽകണമെന്നാണ് സർക്കാർ തീരുമാനിച്ചത്. അതിൻ്റെ ഭാഗമായാണ് വിവിധ വകുപ്പുകൾ മുഖേന നൽകിവരുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട ആളുകളിലേക്ക് എത്തിക്കാനുള്ള സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.






























