ദില്ലി : രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യത്തെ പല സംസ്ഥാനങ്ങളും കൊവിഡ് മരണങ്ങൾ യഥാർത്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നഷണൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റമാണ് കണക്ക് തയാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 2021 ഏപ്രിൽ മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 പേരാണെന്നാണ് ആരോഗ്യ മിഷന്റെ കണക്ക്.
ഇതിൽ കൊവിഡ് മരണമായി രേഖപ്പെടുത്തിയിരിക്കുന്നത് 1,68,927 മരണമാണ്. ബാക്കി ആറ് ലക്ഷത്തിലധികം മരണം പനിയും ശ്വാസ തടസവും മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധനയാണ് ഉണ്ടായിരിക്കുന്നത്.