ന്യൂഡൽഹി : തങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച സംഭാവനകളുടെ വിശദമായ കണക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി പുറത്തുവിട്ടത്. ഇത് പ്രകാരം 6073 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. ഇത് തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 53 ശതമാനം കൂടുതലാണ്. 2023-24 കാലത്ത് ബിജെപിക്ക് 3967 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 42 ശതമാനവും അന്ന് ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ലഭിച്ചത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതായതോടെ ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാർഗം. ഇതിലൂടെ എത്തിയ 2811 കോടി രൂപയിൽ 3112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. അവശേഷിക്കുന്ന 2,961 കോടി രൂപ വ്യക്തികളും കോർപ്പറേറ്റുകളും ബിജെപിക്ക് നൽകിയതാണ്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), റങ്ട സൺസ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ) എന്നിവയായിരുന്നു മറ്റ് പ്രധാന ദാതാക്കളിൽ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (65 കോടി രൂപ), ഡെറിവ് ഇൻവെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേൺ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്‌സ്റ്റൈൽസ് ലിമിറ്റഡ് (51 കോടി രൂപ) എന്നിവരാണ് സംഭാവന നൽകിയ പ്രധാന കമ്പനികൾ.





























