ലഖ്‌നൗ: മെഡിക്കൽ വിദ്യാഭ്യാസം ജന്മാവകാശമെന്ന് കരുതേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഓരോ മെഡിക്കൽ സീറ്റിനും സർക്കാർ പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. അതിനാൽ തന്നെ മെഡിക്കൽ വിദ്യാർത്ഥികൾ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു. വിദേശത്തേക്ക് പോകാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ രാജ്യത്ത് സൗകര്യങ്ങളില്ലെന്ന് പരാതിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ വിദ്യാഭ്യാസം ഒരിക്കലും നിങ്ങളുടെ ജന്മാവകാശമായി കണക്കാക്കരുത്. സ്കൂൾ വിദ്യാഭ്യാസം ഒരു ജന്മാവകാശമാകാം, കോളേജ് വിദ്യാഭ്യാസം ഒരു ജന്മാവകാശമാകാം, പക്ഷേ മെഡിക്കൽ വിദ്യാഭ്യാസം അങ്ങനെയല്ല. അതൊരു പദവിയാണ്. സർക്കാർ ഓരോ മെഡിക്കൽ വിദ്യാർത്ഥിക്കും പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നു. സംസ്ഥാന മന്ത്രിസഭ അടുത്തിടെ മെഡിക്കൽ കോളേജുകളിൽ 1000 സീറ്റുകൾ അനുവദിച്ചു. നിങ്ങൾ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ ഉത്തരവാദിത്തം നിങ്ങൾ വഹിക്കണമെന്നും അദ്ദേഹം മെഡിക്കൽ വിദ്യാർത്ഥികളോട് പറഞ്ഞു.



























