തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ താലിബാനും ഐഎസും ഉയര്‍ത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമാണെന്നും പോലീസ് സംരക്ഷണത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത് ഗതികേടാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പോലീസ് സംരക്ഷണയില്‍ വന്ന് കാണേണ്ട സാഹചര്യം മുമ്പൊരു ചലച്ചിത്രത്തിനും ഉണ്ടായിട്ടില്ലെന്നും കേരളത്തിലെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത് എന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടത്. അപ്രിയ സത്യം പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്നതെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.





























