പെരുനാട്: പെരുനാടിന് പെരുമ നൽകാൻ നെൽകൃഷിയും ആരംഭിച്ച് കൃഷി വകുപ്പ് തുടക്കം കുറിച്ചു. പാടങ്ങളോ, പാടശേഖരമോ ഇല്ലാത്ത മലയോര പഞ്ചായത്തായ പെരുനാട് ഗ്രാമത്തിൽ നെൽകൃഷി ഇത് വരെയും പരീക്ഷിച്ചിട്ടില്ല. പെരുനാട് മീതുഭവന്‍ രാധമണി എന്ന വനിതാ കർഷകയുടെയും ഗ്രാമപഞ്ചായത് കൃഷി ഭവൻ്റെയും ശ്രമഫലമായി തികച്ചും ആസാദ്യമായ നെൽക്കൃഷിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ളാഹ എസ്റ്റേറ്റിന്റെ സമീപം ബഥനി മലയുടെ താഴ് വരയിൽ അഞ്ചേക്കർ സ്‌ഥലം പാട്ടത്തിനെടുത്ത് അതിൽ ഒന്നര ഏക്കറിൽ നെൽകൃഷി ആരംഭിച്ചു. ബാക്കി ഭൂമിയിൽ ചോളം, ചീര തുടങ്ങിയ വിളകൾ ആരംഭിക്കും.
കൃഷി ഭവന്റെ മേൽനോട്ടത്തിൽ ആലപ്പുഴയിൽ നിന്നും എത്തിച്ച ഞാർ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. ബഥനി മലയുടെ താഴ്വര പൂട്ടി നിലമാക്കി പരിവർത്തനം നടത്തിയാണ് കൃഷി ആരംഭിച്ചത്. സമാനമായി ലഭ്യമായ മുഴുവൻ ഭൂമിയിലും വരും നാളുകളിൽ നെൽകൃഷി ആരംഭിക്കും എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് പി എസ് മോഹനൻ പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡി ശ്രീകല, കാര്‍ഷിക കർമസേന പ്രസിഡണ്ട് എം കെ മോഹൻദാസ്, കൃഷി ഓഫീസർ ടി.എസ് ശ്രീതി, കൃഷിഅസ്സിസ്റ്റന്റുമാരായ എൻ ജിജി,സി.രഞ്ജിത്, കുടുംബ ശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.





























