കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സ്ളാബ് സ്ഥാപിക്കാത്ത ഓടയിൽ വീണ് ഡോക്ടർക്ക് പരിക്കേറ്റു. സി പി ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. കെ എൻ സത്യാനന്ദപണിക്കരുടെ ഭാര്യ കൊല്ലൻപടി പ്ലാവിളയിൽ വീട്ടിൽ ഡോ. വത്സസത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ ബന്ധുവീട്ടിൽ പോയി തിരികെ വരുന്ന വഴി റോഡ് മുറിച്ച് കടക്കുമ്പോൾ സ്ളാബ് സ്ഥാപിച്ചിട്ടില്ലാത്ത ഓടയിൽ കാൽ വഴുതി വീഴുകയായിരുന്നു. അപകടത്തിൽ കാലിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഈ ഭാഗത്ത് റോഡിൽ ഇരുവശങ്ങളിലും ഓടക്ക് മുകളിൽ സ്ളാബ് സ്ഥാപിക്കാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ഈ ഓടയുടെ അൻപത് മീറ്റർ മാത്രം അകലെ ആണ് എസ് എൻ വി എൽ പി സ്‌കൂൾ പ്രവർത്തിക്കുന്നത്. ഈ സ്‌കൂളിൽ നിന്നും വരുന്ന കൊച്ചുകുട്ടികളും സ്ളാബ് സ്ഥാപിക്കാത്ത ഈ ഓടക്ക് അരികിൽ കൂടിയാണ് നടന്നു പോകുന്നത്. സ്ളാബ് സ്ഥാപിക്കാത്ത ഭാഗം കാട് കയറി കിടക്കുന്നതിനാൽ അപകട സൂചനയായി രണ്ട് വീപ്പകൾ സ്ഥാപിക്കാൻ മാത്രമാണ് നിർമ്മാണ കമ്പനിക്ക് കഴിഞ്ഞത്. തുറന്നു കിടക്കുന്ന ഓടയിൽ മാലിന്യങ്ങൾ തള്ളുന്നത് മൂലമുണ്ടാകുന്ന ദുർഗന്ധം നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രവും പുനഃസ്ഥാപിച്ചിട്ടില്ല. കൂടാതെ കൊല്ലൻപടി – അതിരുങ്കൽ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്നിടത്ത് സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.





























