കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് നടി അൻസിബ അയച്ച വിയോജനക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ഒരു മതേതര സംഘടനയായ അമ്മ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് അൻസിബയുടെ പ്രധാന വിമർശനം. ഈ ആശങ്കകൾ ഉന്നയിച്ച് ജനുവരി 14നാണ് താരം അമ്മ നേതൃത്വത്തിന് ഇമെയിൽ അയച്ചത്.ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്പോൺസർഷിപ്പ് ഇന്ന് സ്വീകരിച്ചാൽ, നാളെ മറ്റൊരു മതവിഭാഗം സമാനമായ ആവശ്യവുമായി വന്നാൽ അതും സംഘടനയ്ക്ക് സ്വീകരിക്കേണ്ടി വരും. ഇത് ഒരു മതേതര കാഴ്ചപ്പാടിൽ നിൽക്കുന്ന സംഘടനയുടെ മുന്നോട്ടുപോക്കിനെ ബാധിക്കും.
അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കുകയാണെങ്കിൽ തന്നെ, തന്റെ ഈ വിയോജനക്കുറിപ്പ് മീറ്റിംഗ് മിനിറ്റ്സിൽ ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും അൻസിബ ഇമെയിലിൽ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 14ന് നടന്ന അമ്മ കുടുംബ സംഗമത്തിന് കൃത്യം ഒരു മാസം മുൻപാണ് ഈ കുറിപ്പ് നൽകിയത്. അൻസിബയുടെ ഈ വിയോജനക്കുറിപ്പിനെ തുടർന്നാണ് അമ്മയ്ക്കുള്ളിൽ പല പ്രശ്നങ്ങളും ഉടലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നിലപാടിന്റെ പേരിൽ നടൻ ടിനി ടോം അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചെന്ന ആരോപണവും, നടി ലക്ഷ്മിപ്രിയ ഉയർത്തിയ പരാതികളും ഇതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏതെങ്കിലും ഒരു സംഭവത്തിന്റെയോ മതത്തിന്റെയോ ഭാഗമായി അമ്മ മാറരുത് എന്ന അൻസിബയുടെ ശക്തമായ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ, ഇതിന് വിരുദ്ധമായി അമ്മയുടെ കുടുംബ സംഗമത്തിനായി വെണ്ണല ക്ഷേത്രത്തിൽ നിന്നും 70 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് സംഘടന സ്വീകരിച്ചിരുന്നു.





























