തിരുവനന്തപുരം : മെട്രോ മാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽപാത പദ്ധതി നടപ്പാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും പഠിച്ച ശേഷം മാത്രമാകും ഇതിൽ തീരുമാനമുണ്ടാകുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് ഇ ശ്രീധരൻറെ അതിവേഗ റെയിൽപാത പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാർ നേരെത്തെ തന്നെ അറിയിച്ചിരുന്നു. റെയിൽവെ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ.
കെ റെയിലിനെ ശക്തമായി എതിർത്ത പരിസ്ഥിതി പ്രവർത്തകനായിരുന്നു ശ്രീധർ രാധാകൃഷ്ണൻ. പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരൻറെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയിൽ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ കാര്യത്തിൽ 15 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ഇന്ന് ചേർന്ന് വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.





























