റാന്നി: റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തോടുള്ള ദേവസ്വം ബോർഡിന്റെ അനാസ്ഥ അവസാനിപ്പിക്കണം എന്ന് ഹിന്ദു ഐക്യ വേദി റാന്നി താലൂക്ക് സമിതി ആവശ്യപ്പെട്ടു. ശബരിമല ഇടത്താവളമായി റാന്നി ടൗണിന്റ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ബോർഡിന്റെ സ്ഥിരം നിയമനത്തിൽ മേൽശാന്തിയോ കഴകമോ ഇല്ല. ബോഡിൻ്റെ ലിസ്റ്റിൽ പെട്ട മേജർ ക്ഷേത്രത്തോട് ഏറെക്കാലങ്ങളായി ബോഡിൻ്റെ സമീപനം മോശമാണെന്ന് മുൻപ് ക്ഷേത്രത്തിൽ പ്രവർത്തിച്ചു വന്ന ഉപദേശക സമതിയംഗങ്ങളും പറയുന്നു. ശബരിമല മണ്ഡലകാലം ആരംഭിക്കുമ്പോൾ മുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്താരാണ് ഇവിടെ എത്തുന്നത്. തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ക്രമീകരിക്കന്നതിനും ഇവിടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ശ്രമിക്കാത്തതിനാൽ അതിനും പരാതികൾ ഉയരാറുള്ളത് പതിവാണ്. ക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചതോറും നടക്കാറുള്ള പാൽപായസം വഴിപാടുകൾക്ക് എത്തുന്ന ഭക്തർക്ക് അത് നടത്തുവാൻ സാധിച്ചില്ലന്നുള്ള വിവരം ഒരു ഭക്ത നവമാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. കാലങ്ങളായി ക്ഷേത്രത്തിൻ്റെ ഉത്സവ പരിപാടികൾ വളരെ ഭംഗിയായി നടത്തിയിരുന്ന ഉപദേശക സമതി ദേവസ്വം ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം കാരണം പിരിച്ചുവിട്ടിരിക്കുകയാണ്.
ക്ഷേത്രത്തിൽ നിലവിൽ ഉപദേശക സമതി പ്രവർത്തിക്കാത്തത് ക്ഷേത്രത്തിൻ്റെ പുറത്തുള്ള ദൈന്യം ദിന പ്രവർത്തനത്തിന് തടസം നേരിട്ടുണ്ട്. ഈവർഷം നടന്ന ഉത്സവത്തിൻ്റെ ആറാട്ട് ഘോഷയാത്രക്ക് ചെണ്ടക്ക് പകരം ക്ഷേത്രങ്ങളിൽ ഉപയോഗിക്കാത്ത വാദ്യ ഉപകരണം ഉപയോഗിച്ചതായും ഭക്തർ പറയുന്നു. ഈ ക്ഷേത്രത്തിലെ ബോർഡ് ഉദ്യോഗസ്ഥനായ മേൽശാന്തിമാത്രമാണ് ഇവിടെ ഉണ്ടാകാറുള്ളത്. ഇത് കാരണം ശാന്തിക്കാരൻ്റെ ഭരണമാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഉദ്യോഗസ്ഥർ നിലവിൽ ഉണ്ടെങ്കിലും ഇവിടെ എത്താറില്ലന്നും ഭക്തർ ആരോപിക്കുന്നു. ക്ഷേത്ര വഴിപാടിൻ്റെ ക്രമക്കേടുകൾ നടക്കുന്ന വിവരം വർഷങ്ങൾ മുൻപ് ദേവസ്വം വിജിലൻസിനെ ഭക്തർ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലന്നാണ് പറയുന്നത്. റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ നല്ലരീതിയിലുള്ള പ്രവർത്തനത്തിന് ദേവസ്വം ബോർഡിൻ്റെ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെടണമെന്നാണ് ഭക്തരുടെ ആവശ്യം. ക്ഷേത്രത്തോടുള്ള ബോർഡ് ഉദ്യോഗസ്ഥരുടെ അവഗണന അവസാനിപ്പിച്ചില്ലങ്കിൽ ഇതിന് എതിരായി ബോർഡിന്റെ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ സമര പരിപാടി നടത്താൻ ഹിന്ദു ഐക്യവേദി യോഗം തീരുമാനിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി സലിൽ കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ സംഘടന സെക്രട്ടറി സുരേഷ് പെരുമ്പെട്ടി യോഗം ഉദ്ഘാടനം ചെയ്തു. മധു, വാസുദേവൻ എന്നിവർ പ്രസംഗിച്ചു.






























