കൊച്ചി : ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് വീണ്ടും എട്ടിന്റെ പണിയുമായി വിതരണക്കാര്‍. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നല്‍കിയില്ലെങ്കില്‍ തിയേറ്റര്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന നിലപാടാണ് വിതരണക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇരുപത്തയേഴര കോടിയോളം രൂപയുടെ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാണ് ആവശ്യം.
പണം നല്‍കാനുള്ളത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. താന്‍ സംഘടനയുടെ ഉയര്‍ന്ന സ്ഥാനത്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന സ്ഥിതിയല്ല നിലവിലുള്ളതെന്ന് സംഭാഷണത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. അതേസമയം റിലീസ് ചെയ്ത സിനമയുടെ പണം ലഭിച്ചില്ലെന്ന് കാണിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേംബറില്‍ പരാതി നല്‍കിയിരുന്നു. റിലീസ് ചെയ്ത ചിത്രങ്ങളുടെ വിഹിതം തിയേറ്ററുകൾ നൽകിയില്ലെന്ന് പരാതിയില്‍ പറയുന്നു. ആന്റോയുടെ കത്ത് ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം പരിഗണിക്കും.