പത്തനംതിട്ട: കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്‍റെ ദുരൂഹമരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസ് സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിലാണ് 14 അംഗം സംഘത്തെ നിയോഗിച്ചുള്ള ഉന്നതതല അന്വേഷണം. എന്നാൽ അഡീഷണൽ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേസിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ച കേസിൽ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വരയന്നൂരിൽ നിന്ന് കിലോമീറ്ററുകൾ അകലെ കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ സുരേഷ് എങ്ങനെ എത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന പരിക്കുകൾ എങ്ങനെയുണ്ടായി എന്നതിലടക്കമാണ് സംശയം നിലനിൽക്കുന്നത്.
പോലീസ് സംശയനിഴലിൽ വന്നതോടെയാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരനാണ് ചുമതല. കോന്നി സിഐ ഉൾപ്പെടെ 14 അംഗം സംഘം. എന്നാൽ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്ത് വന്നപ്പോൾ തന്നെ അഡീഷണൽ എസ്പി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അതിലെ കണ്ടെത്തൽ ഇങ്ങനെ: മാർച്ച് 16 ന് കോയിപ്രം പോലീസ് പിടികൂടി വിട്ടയച്ച സുരേഷ് പിന്നീട് പുല്ലാട് ഡ്രൈവർ ജോലി ചെയ്യുന്ന വീട്ടിൽ പോയി. മാർച്ച് 20 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സുരേഷ് നിൽക്കുന്ന സിസിടിവി പോലീസിന് കിട്ടി. അവിടെ നിന്ന് മധുരൈയ്ക്ക് പോയി. പിന്നീട് 21 രാത്രി ബസിൽ പത്തനംതിട്ടയിലേക്ക് വരും വഴി കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷനിൽ ഇറങ്ങി. തൊട്ടടുത്ത മാങ്കോസ്റ്റിൻ തോട്ടത്തിൽ ജീവനൊടുക്കി. മറ്റ് ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ മാർച്ച് 22 ന് മൃതദേഹം കണ്ടെത്തിയശേഷം കൃത്യമായൊരു ഒരു അന്വേഷവും പോലീസ് നടത്താതിരുന്നത് ഇപ്പോഴും സംശയകരമാണ്. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ദുരൂഹത നീക്കുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.





























