പത്തനംതിട്ട : സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാദേശിക തലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി. പുതിയ നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാനും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാനും സെക്രട്ടറിമാർക്ക് പരിശീലനത്തിൽ നിർദ്ദേശം നൽകി. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ദിവസേന 100 കിലോഗ്രാമിൽ കൂടുതൽ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവർ, 20,000 ചതുരശ്ര മീറ്ററോ അതിലധികമോ നിർമ്മാണ വിസ്തീർണ്ണമുള്ളവർ, പ്രതിദിനം 40,000 ലിറ്ററിലധികം ജല ഉപഭോഗമുള്ള സ്ഥാപനങ്ങൾ എന്നിവരെ ‘ബൾക്ക് വേസ്റ്റ് ജനറേറ്റർ’ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി അതത് തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ പുതുതായി ആരംഭിക്കുന്ന ഇത്തരം യൂണിറ്റുകൾ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കമ്പോസ്റ്റിംഗ്, ബയോമെഥനേഷൻ തുടങ്ങിയ അംഗീകൃത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പു വരുത്തുകയും ചെയ്യണം. പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി ഖര മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് സെക്രട്ടറിമാർ അറിയിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കോ-ഓർഡിനേറ്റർ വിനീത് കെ.എം. ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡിസ്‌ട്രിക്‌ട് ഡയറക്‌ടർ രാജേഷ് കുമാർ പി, അസിസ്റ്റന്റ് ഡയറക്‌ടർ ഷൈജു വർഗീസ്, ജൂനിയർ സൂപ്രണ്ട് സതീശൻ വി. എസ്, എ.ഡി.എം.സി പ്രദീപ്. ജി എന്നിവർ പങ്കെടുത്തു.






























