ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മേഘാലയയിൽ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നതെങ്കില്‍ നാഗാലാൻഡിൽ ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് കാര്യമായ വെല്ലുവിളികളില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്നു.അറുപതംഗ മേഘാലയ നിയമസഭയിലേക്ക് എന്‍.പി.പി, ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മത്സരരംഗത്തുള്ളത്.
പല മണ്ഡലങ്ങളിലും ചതുഷ്‌കോണ മത്സരത്തിന്‍റെ വീറും വാശിയും പ്രകടമാണ്. അധികാരം പങ്കിട്ട എന്‍.പി.പിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെങ്കിലും ഇരുപാർട്ടികളും തെരഞ്ഞെടുപ്പിനുശേഷം സഖ്യം ചേരാനും സാധ്യതയുണ്ട്. കോൺഗ്രസിന്‍റെ 12 എം.എല്‍.എമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ സംസ്ഥാന നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂൽ കോൺഗ്രസ് മാറിയിട്ടുണ്ട്. തൃണമൂൽ സ്ഥാനാർത്ഥികൾ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വലിയ വെല്ലുവിളിയാണുയർത്തുന്നത്.
നാഗാലാൻഡില്‍ കോൺഗ്രസിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. പണം വരുന്ന യന്ത്രം മാത്രമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് കണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യപ്രചാരണത്തിന്‍റെ അവസാനദിവസവും കൂടുതൽ നേതാക്കളെ ബി.ജെ.പി ഇറക്കും. സംസ്ഥാനങ്ങളിൽ പ്രത്യേക സൈനിക അധികാര നിയമം പിൻവലിക്കുമെന്ന് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും ബി.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ട്.





























