ഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം വളരെ പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവതലമുറയിൽ പ്പെട്ടവരാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങൾ 2004ൽ 54.2 ശതമാനം ആയിരുന്നെങ്കിൽ 2022ൽ 65.7 ശതമാനമായി ഉയർന്നു. ഇതിൽ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷൻമാരുമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്നം യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നർക്കിടയിൽ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
2000 മുതൽ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിച്ചതോടൊപ്പം തൊഴിലില്ലായ്മയും വർധിച്ചു. എന്നാൽ, കോവിഡിന് ശേഷം തൊഴിലവസരങ്ങൾ കുറഞ്ഞെന്നും പഠനത്തിൽ പറയുന്നു. 2000ൽ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളിൽ പകുതിയും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേർക്കും സ്ഥിര ജോലിയുണ്ടായിരുന്നു. ബാക്കി 37 ശതമാനം പേർക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ൽ സ്വയം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ സ്ഥിരം ജോലിയുള്ളവർ 28 ശതമാനവും നിശ്ചിതമല്ലാത്ത ജോലിയുള്ളവർ 25 ശതമാനവുമാണ്.