റാന്നി : സഹകരണ മേഖലയിലെ നിക്ഷേപകരുടെ ആശങ്ക അകറ്റി, സഹകരണ ബാങ്കുകളിലും സ്ഥാപനങ്ങളിലും നിക്ഷേപിച്ചിട്ടുള്ള ജനങ്ങളുടെ പണം എത്രയും വേഗം തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടതെന്ന് റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്‍റെ ജില്ലാ തല ഉദ്ഘാടനം റാന്നി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലുമായി നിക്ഷേപിച്ചിട്ടുള്ള തുക തിരികെ ലഭിക്കാതെ കാത്തിരിക്കുന്ന നിക്ഷേപകരുടെ കണക്ക് ശേഖരിക്കണമെന്നും, നിക്ഷേപം മടക്കി നൽകാൻ കഴിയാത്ത സഹകരണ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കോവിഡ് മഹാമാരിയും അതിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും മാത്രമല്ല കാരണം. കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും തെറ്റായ ഭരണനിർവഹണവുമാണ് ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും തകർച്ചയ്ക്ക് വഴിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കുകയും, നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിനുള്ള ഫലപ്രദമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെന്നി പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. ആന്‍റണി ജോസഫ് കല്ലംപള്ളി സെമിനാർ അവതരിപ്പിച്ചു. അസിസ്റ്റന്‍റ് രജിസ്ട്രാർ പി.അബ്ദുൽ കരീം, റോബിൻ കെ.തോമസ്, മിഥുൻ മോഹൻ, ടി.ജി.ഷാജി, ദീപാമോൾ എം.പി., ടി.കെ.സാജു, ലാൽ കെ.വി., റെജി കെ.സഖറിയ, സിറിയക് തോമസ്, ജോസ് എബ്രഹാം, എം ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.






























