കോഴിക്കോട് : മാനന്തവാടിയില്‍ കാട്ടാനയാക്രമണത്തില്‍ 47-കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പിന് ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം പറഞ്ഞു. ഉന്നതതലയോഗം ഉടന്‍ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്‌നങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





























