തിരുവനന്തപുരം: ഫോൺ ചോർത്തൽ അതീവഗുരുതരമാണെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൗലികാവകാശങ്ങളുടേയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണ് ഇതെന്നും ഗവർണർ പറഞ്ഞു. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഇക്കാര്യത്തിൽ ഗവർണറോട് വിശദീകരണം തേടിയത്. ആരോപണം സത്യമാണെങ്കിൽ എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അൻവറിൻറെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ അടക്കം ഫോൺ ചോർത്തിയെന്ന് അൻവർ ആരോപിച്ചിരുന്നു. താനും ഫോൺ ചോർത്തിയെന്ന് അൻവർ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹൻദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോൺ ചോർത്തലിന് ഉപയോഗിച്ചതായും അൻവർ ആരോപിച്ചിരുന്നു. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.





























