കോഴിക്കോട് : കേളപ്പജിയുടെ പ്രതിമ അനാച്ഛാദനത്തിനായി ജന്മനാടായ തുറയൂരിലെ കൊയപ്പള്ളി തറവാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നാടിന്‍റെ ഊഷ്മള വരവേൽപ്പ് . ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്ക് നടക്കുന്ന പരിപാടിക്ക് 5.23 ന് തന്നെ ഗവർണറുടെ വാഹനവ്യൂഹം മുണ്ടോളിത്താഴ റോഡിലെ കൊയപ്പള്ളി വീട്ടിന്‍റെ മുന്നിലെത്തിയിരുന്നു.
കാറിൽ നിന്ന് ഇറങ്ങിയ ഉടൻ പ്രവേശന കവാടത്തിലുണ്ടായിരുന്ന സംഘാടകരോട് കുശലാന്വേഷണം നടത്തിയും സമീപത്തുണ്ടായിരുന്ന സാനിറ്റൈസർ ചോദിച്ചു വാങ്ങി കൈയിൽ പുരട്ടിയുമാണ് ഗവർണർ വേദിയിലേക്ക് നീങ്ങിയത്. ആദ്യ വരികൾ മലയാളത്തിൽ സംസാരിച്ചായിരുന്നു ഗവർണർ പ്രസംഗമാരംഭിച്ചത്.
ഇതോടെ സദസ്സിന് അകത്തും പുറത്തും നിന്ന് പ്രസംഗം കേട്ടു നിന്നവർ നീണ്ട കൈയടി മുഴക്കി. സദസ്സിലെ സ്ഥലപരിമിതിയും കോവിഡ് നിയന്ത്രണ ങ്ങളുമുള്ളതിനാൽ കനത്ത സുരക്ഷയാണ് ഗവർണറുടെ സന്ദർശനത്തിന് പോലീസ് സ്ഥലത്ത് ഒരുക്കിയിരുന്നത്.
പരിപാടി കാണാനെത്തിയവരെ പോലീസ് പൂർണമായും വേദിക്കരികിലേക്ക് കടത്തിവിട്ടിരുന്നില്ല . എങ്കിലും റോഡിലും സമീപത്തെ മതിൽക്കെട്ടിന് മുകളിലും വൻജനാവലിയായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാരെയെല്ലാം കൈ വീശി അഭിവാദ്യം ചെയ്താണ് ഒടുവിൽ കൃത്യസമയം പാലിച്ച് വൈകീട്ട് 6.15 ഓടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയത്