തിരുവനന്തപുരം : കേരളത്തിന്റെ നായകനായി വി.ഡി. സതീശനെ എഎസിസി പ്രഖ്യാപിച്ചതിനെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഈ തീരുമാനം കേരള ജനതയുടെ വികാരം ഉൾക്കൊള്ളുന്നതാണെന്നും, വരാനിരിക്കുന്ന അഞ്ച് വർഷം ഒരു ‘ടീം യുഡിഎഫ്’ എന്ന നിലയിലായിരിക്കും മുന്നണി മുന്നോട്ട് പോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തിന് മുന്നോടിയായി ഹൈക്കമാൻഡ് പ്രതിനിധികൾ എംപിമാർ, എംഎൽഎമാർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ, ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലധികം തവണ ആരാഞ്ഞതായും മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കൾ തങ്ങളുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായ എല്ലാ പ്രക്രിയകളും പൂർത്തിയാക്കാൻ സമയം എടുത്തു എന്നതല്ലാതെ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്നും, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഗവർണറെ കാണുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.





























