കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജു ഐഎഎസിൻ്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് മാപ്പപേക്ഷ തള്ളിയത്. ഉദ്യോഗസ്ഥർ സർക്കാരിന്‍റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. നിങ്ങളെ ജനങ്ങളെ സേവിക്കാനാണ് തെരഞ്ഞെടുത്തതെന്ന് ഓർക്കണം. സർക്കാരിന്റെ ആയുധമാകരുത്. കോടതിയ്ക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും സംരംക്ഷിക്കാനാകില്ലെന്നും കോടതി കെ ബിജുവിനോട് പറഞ്ഞു. മനസ്സിരുത്തി സ്വതന്ത്രമായി ചിന്തിച്ച് ആണ് പ്രോസിക്യൂഷൻ അനുമതിയുടെ ഉത്തരവിറക്കുന്നതെന്ന് പുതിയ ഓർഡറിൽ ഇല്ല.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വീണ്ടും അഡീഷണൽ സത്യവാങ്മൂലം നൽകാനാണ് നിർദേശം. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായുമാണ് ബിജു മാപ്പപേക്ഷയിൽ വ്യക്തമാക്കിയത്. ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതിൽ ഖേദമുണ്ട്. ഉത്തരവിൽ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിൻവലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഹൈക്കോടതി തള്ളിയത്.






























