കൊല്ലം : ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകിയതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചാണ് അപരിചിതനായ വ്യക്തി എംഎൽഎയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ ജോലി നൽകാനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചതോടെ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ വീണ്ടും വിളിക്കുകയുമായിരുന്നു. രണ്ടാമത്തെ വിളിയിൽ കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ അസഭ്യവർഷം ആരംഭിച്ചതും വധഭീഷണി മുഴക്കിയതും.
എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാൾ തന്നെയാണോ ഫോൺ ഉപയോഗിച്ചത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഇതിന് പിന്നിൽ ഏതെങ്കിലും പ്രത്യേക സംഘടനകളുടെ ഭാഗമായിട്ടുള്ള വ്യക്തികളാണോ ഉള്ളതെന്ന കാര്യവും ചാത്തന്നൂർ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന് പുറമെ കേന്ദ്ര ഇന്റലിജൻസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.






























