കൊല്ലം: ജില്ലയിൽ ഭൂഗർഭ ജലനിരപ്പിന്റെ അളവ് ഓരോ വർഷവും താഴ്ന്നുതുടങ്ങിയതോടെ മലയോരം കുടിനീരിനായി അലയുന്നു. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 16 സെന്റിമീറ്റർ മുതൽ 100 സെന്റി മീറ്റർ വരെ അളവ് കുറഞ്ഞതായി ഭൂഗർഭ ജല വകുപ്പ് അധികൃതർ വ്യക്തമാക്കി. കൊട്ടാരക്കര, അഞ്ചൽ, പത്തനാപുരം ബ്ലോക്കുകളിലാണ് ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുള്ളത്.ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ജലനിരപ്പ് പഴയ നിലയിൽ തുടരുന്നത്. എവിടെയും ജലനിരപ്പ് ഉയർന്നതായി കണ്ടെത്തിയിട്ടില്ല. അടുത്തഘട്ട പരിശോധനയുടെ റിപ്പോർട്ട് 10 നകം സമർപ്പിക്കും. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നത് ഒരോ വർഷം ചെല്ലും തോറും ജില്ലയിലെ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കിണറുകളും കുളങ്ങളും ഫെബ്രുവരിയോടെ തന്നെ വറ്റിത്തുടങ്ങിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. സ്വന്തമായി കിണറില്ലാത്ത പൈപ്പ് ജലത്തെ ആശ്രയിക്കുന്ന ഇടങ്ങളിൽ കുടിക്കാൻ പോലും തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയാണ്.പ്രശ്നം രൂക്ഷമായിട്ടും ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ദിവസവും അഞ്ഞൂറ് രൂപയോളം ചെലവാക്കിയാണ് മലയോരവാസികൾ ദാഹം അകറ്റുന്നത്. ലോറികളിൽ കുടിവെള്ളമെത്തിക്കുന്ന സ്വകാര്യ എജൻസികളും ഇതോടെ വ്യാപകമായിട്ടുണ്ട്.





























