മാരാമൺ: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-മത് മഹായോഗം ഇന്ന് ഉച്ചക്ക് 2.30ന് ആരംഭിച്ചു. പമ്പാ നദിയിലെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കിയ വിശാലമായ ഓല പന്തലിൽ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അതിരുകളെ അതിജീവിക്കുന്ന ആത്മീയതയാണ് കാലത്തിന്റെ ആവശ്യമെന്നും മെത്രാപ്പോലീത്താ ഓര്‍മ്മിപ്പിച്ചു. ലോകത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് ഉത്തരമാകണം സഭ. വർദ്ധിക്കുന്ന ലഹരിയുടെ വ്യാപനത്തിന് എതിരെ സഭ പ്രവർത്തിക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ.ലാറു (യു.എസ്.എ) വചനഘോഷണം നടത്തി. സഭയിലെ ബിഷപ്പുമാരെ കൂടാതെ സഹോദര സഭകളിലെ ബിഷപ്പുമാർ, പട്ടക്കാർ, അൽമായ നേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. വരുംദിവസങ്ങളിലെ യോഗങ്ങളില്‍ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ.ലാറു (യു.എസ്.എ), റവ.മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. കണ്‍വന്‍ഷന്‍ ഫെബ്രുവരി 15 ഞായറാഴ്ച സമാപിക്കും.
വിവിധ ദിവസങ്ങളിലെ യോഗങ്ങളില്‍ സഹോദര സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും പങ്കെടുക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രൊഫ. ഡോ ക്ലിയോഫസ് ജെ. ലാറു, വ്യാഴം, വെള്ളി ശനി ദിവസങ്ങളില്‍ ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് എന്നിവര്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ ക്രമീകരിക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളില്‍ ഡോ.ജിറ്റി ജോര്‍ജ് (കോട്ടയം), റവ. ഫാ. എഡ്വേര്‍ഡ് ജോര്‍ജ് (മൂവാറ്റുപുഴ) എന്നിവര്‍ പ്രസംഗിക്കും.
ബുധനാഴ്ച്ച രാവിലെ 10നു ചേരുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യ സന്ദേശം നല്‍കും. സഹോദര സഭകളുടെ അദ്ധ്യക്ഷന്മാരും മേല്‍പ്പട്ടക്കാരും പങ്കെടുക്കും. ഉച്ചകഴിഞ്ഞു 2.30ന് ചേരുന്ന സാമൂഹിക തിന്മകള്‍ക്കെതിരായ യോഗത്തില്‍ ബിഷപ്പ് ടോണി നീലങ്കാവില്‍ (തൃശ്ശൂര്‍ അതിരൂപത) മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് പന്തലില്‍ ഒരുക്കുന്ന യുവവേദി യോഗങ്ങളില്‍ റവ.ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, ജോസ് പനച്ചിപ്പുറം, ഡോ.യശ്വിന്‍ കെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട് 7.30 മുതല്‍ 9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി & ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലെ രാവിലത്തെ യോഗങ്ങളില്‍ വിവിധ വിഷയങ്ങളെ അധീകരിച്ച് തിരുമേനിമാരുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തപ്പെടും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. സേവികാ സംഘം യോഗത്തില്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് പ്രസംഗിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന മിഷനറി യോഗത്തില്‍ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും. സുവിശേഷ വേലയ്ക്കായി സമര്‍പ്പിക്കപ്പെട്ടവര്‍ക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 7.30 ന് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ശനിയാഴ്ച രാവിലെ 7.30 ന് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ളത് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തില്‍ നടത്തപ്പെടും.
15-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമണ്‍, കോഴഞ്ചേരി, ചിറയിറമ്പ്, പള്ളികളില്‍ വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും. 15 തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് പ്രസംഗിക്കും. അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ സംഗീത സംവേദന വിഭാഗമായ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നേതൃത്വത്തിലുള്ള 101 അംഗ ഗായക സംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.
































