കൊച്ചി: വേനലവധിക്കാലം ആഘോഷിക്കാൻ ബീച്ചുകളിലേക്ക് കുട്ടികളെത്തുമ്പോൾ തീരത്തെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി ഒന്നും എടുക്കാതെ അധികൃതർ. ലൈഫ് ഗാർഡുമാരുടെ കുറവുമൂലം സംസ്ഥാനത്തെ ബീച്ചുകളിൽ സുരക്ഷാപ്രശ്നം വൻവെല്ലുവിളിയാകുകയാണ്. കൂടാതെ പല ബീച്ചുകളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുമില്ല. അവധി ആഘോഷിക്കാൻ ബീച്ചുകളിലെത്തുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കേണ്ടിവരും.ബീച്ചുകളിൽ നിശ്ചിത ദൂരപരിധിയിലാണ് ലൈഫ് ഗാർഡുമാരെ നിയമിക്കുന്നത്. പക്ഷെ സംസ്ഥാനത്തെ വലിയ ബീച്ചുകൾ പോലും സുരക്ഷ ഉറപ്പില്ല.കഴിഞ്ഞവർഷം അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ 40 പേരെ എടുക്കാൻ ധാരണയായെങ്കിലും നടപ്പായില്ല. 53 പ്രധാന ബീച്ചുകളിൽ 25ലും ഒരു ലൈഫ് ഗാർഡ് പോലുമില്ല.
ഒരു ഷിഫ്റ്റിൽ 446 ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രം. ആളില്ലാത്തതിനാൽ ഓഫ് എടുക്കാൻ പോലും കഴിയാതെ ജോലിച്ചെയ്യുകയാണ് ഗാർഡുമാർ.മലപ്പുറം, കൊല്ലം ജില്ലകളിൽ എല്ലാ ബീച്ചുകളിലും ലൈഫ് ഗാർഡുമാർ ആവശ്യത്തിനില്ല. ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ഗാർഡുമാർ വേണമെന്നാണ് നിയമം. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ.