ഗുരുവായൂർ: ഗുരുവായൂർ ശ്രീകോവിലിനകത്ത് നിന്നു കൊണ്ടുവന്ന നിവേദ്യത്തിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗുരുവായൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പവർ ബാങ്കിന്റെ ഉടമയായ കീഴ്ശാന്തി നമ്പൂതിരിയെ കണ്ടെത്തി മൊഴിയെടുത്ത് വിട്ടയച്ചു. വെറ്റിലയും അടയ്ക്കയും കൊണ്ടുവന്ന കവറിൽ അബദ്ധത്തിൽപെട്ടതാണ് പവർബാങ്കെന്ന് കീഴ്ശാന്തി മൊഴി നൽകി. പൂജായോഗ്യമല്ലാത്ത വസ്തു ശ്രീകോവിലിൽ എത്തിയതിനാൽ പുണ്യാഹം നടത്തിയ ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് അടക്കമുള്ള ചടങ്ങ് തുടർന്നത്. വെള്ളിയാഴ്ച രാത്രി അത്താഴപൂജ കഴിഞ്ഞ് നിവേദ്യം ശ്രീകോവിലിൽ നിന്ന് കൊണ്ടുവന്നപ്പോഴാണ് നിവേദിച്ച അടയ്ക്ക, വെറ്റില എന്നിവയുടെ മുകളിലെ പഴത്തിനടിയിൽ സെക്യൂരിറ്റി ജീവനക്കാരൻ പവർ ബാങ്ക് കണ്ടെത്തിയത്. തുടർന്ന് ഉടൻ ചീഫ് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.





























