തിരുവനന്തപുരം : ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതിതടഞ്ഞതോടെ വിസിനിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത്.
ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. രാഷ്ട്രപതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. എന്നാൽ ഗവര്‍ണറെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണിത്. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയില്ല.