പാലക്കാട്: കൊടുമുണ്ട തീരദേശ റോഡിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് മുൻപ് കൊലയാളിയായ സന്തോഷ് പ്രിവിയയെ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന. മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. പ്രിവിയയുടെ വിവാഹം നിശ്ചയിച്ചതോടെ ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിവിയയുടെ മാതാപിതാക്കൾ പോലീസിന് മൊഴിനൽകി. വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുമ്പോഴായിരുന്നു തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രിവിയ (30) കൊല്ലപ്പെട്ടത്.യുവതിയെ ഏറെനേരം നോക്കിനിന്നിട്ടും കാണാതെവന്നപ്പോൾ അന്വേഷിച്ചെത്തിയ സമയം സന്തോഷ് ധൃതിയിൽ വാഹനമോടിച്ച് പോകുന്നത് കണ്ടതായി പ്രതിശ്രുത വരനും പോലീസിൽ അറിയിച്ചിട്ടുണ്ട്.
കൃത്യം നടത്തിയ ശേഷം സന്തോഷ് വൈകാതെ ജീവനൊടുക്കി. വിവാഹ മോചിതയാണ് പ്രിവിയ. ബന്ധം വേർപെടുത്തിയ ശേഷം സന്തോഷുമായി അടുപ്പത്തിലായതായി സൂചനകൾ ഉണ്ട്. വിവാഹം കഴിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിവിയ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. 29നായിരുന്നു പ്രിവിയയുടെ നിശ്ചയിച്ച വിവാഹം നടക്കേണ്ടിയിരുന്നത്. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് പ്രിവിയ. ഞായറാഴ്‌ച രാവിലെ വയലിനോട് ചേർന്ന റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.