കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ മുസ്ലിം യൂത്ത് ലീഗ്, സിനിമയെ പിന്തുണയ്ക്കുന്നവരെ തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ചിരുന്നു. കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ വിവരങ്ങൾ തെളിവ് സഹിതം പുറത്തുവിട്ടാൽ ഒരു കോടി രൂപയാണ് മുസ്ലിം യൂത്ത് ലീഗ് വാഗ്ദാനം ചെയ്തത്.
32 പേരുടെയെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ഷുക്കൂർ വക്കീലും പറഞ്ഞിരുന്നു. ഇവർക്ക് ചെക്ക് വെച്ചിരിക്കുകയാണ് പ്രതീഷ് വിശ്വനാഥ്. കേരളത്തിൽ നിന്നും ആരും ഐ.എസിൽ ചേരാൻ സിറിയയിൽ പോയിട്ടില്ല എന്ന് തെളിയിക്കുന്നവർക്ക് 10 കോടി രൂപ നൽകുമെന്നാണ് പ്രതീഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പേരിൽ പ്രചാരണങ്ങളും വാദ പ്രതിവാദങ്ങളും കൊഴുക്കുകയാണ്.
സിനിമ പറയുന്നത് യഥാർത്ഥ കഥയാണെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ആയിരത്തിലധികം കേസുകൾ പഠിച്ച ശേഷമാണ് ഇത്തരമൊരു സിനിമയുമായി താൻ മുന്നോട്ട് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രിയപ്പെട്ട എന്റെ കേരളമേ സാക്ഷരതയിൽ ഏറെ മുന്നിലാണ് നിങ്ങൾ .. വിദ്യാഭ്യാസം നമ്മെ സഹിഷ്ണുത പഠിപ്പിച്ചു. ദയവായി കേരള സ്റ്റോറി കാണുക. അഭിപ്രായം പറയാൻ എന്തിനാണ് തിടുക്കം? ഇത് കാണുക – നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യും. 7 വർഷം ഞങ്ങൾ ഈ ചിത്രത്തിനായി കേരളത്തിൽ പ്രവർത്തിച്ചു. ഞങ്ങൾ നിങ്ങളുടെ ഭാഗമാണ്. നമ്മൾ ഇന്ത്യക്കാരാണ്’, സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.