ന്യൂഡൽഹി : രാജ്യത്ത് നിയമം അന്ധമല്ല അതിനാൽ തന്നെ നീതി ദേവതയുടെ കണ്ണുകൾ മൂടി വെക്കില്ല. പുതിയ തീരുമാനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വാൾ ശിക്ഷയുടെ പ്രതീകമല്ല എന്ന സന്ദേശം നൽകാൻ നീതി ദേവതയുടെ ഒരു കൈയിലെ വാള് മാറ്റി പകരം ഭരണഘടനയാക്കി. നിയമത്തിന് മുന്നിൽ സമത്വത്തെ പ്രതിനിധീകരിക്കുക എന്ന ആശയത്തിലാണ് നീതി ദേവതയുടെ കണ്ണുകൾ മൂടിയിരുന്നത്. കോടതികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവരുടെ സമ്പത്ത്, അധികാരം അല്ലെങ്കിൽ മറ്റ് പദവികൾ തുടങ്ങിയവക്കുമുന്നിൽ നീതി നിഷേധിക്കപ്പെടരുത് എന്നതായിരുന്നു അടഞ്ഞ കണ്ണുകൾ അർത്ഥമാക്കിയിരുന്നത്.
വാൾ അനീതിക്കെതിരെ ശിക്ഷിക്കാനുള്ള പ്രതീകമായിരുന്നു. നിയമം ഒരിക്കലും അന്ധമല്ലെന്നും നിയമത്തിനു മുമ്പിൽ എല്ലാവരും തുല്ല്യരാണ് എന്നുമുള്ളള സന്ദേശമാണ് പ്രതിമയിലെ മാറ്റങ്ങൾക്കൊണ്ട് അർത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഓഫീസ് അറിയിച്ചു. ഇന്ത്യ ബ്രിട്ടീഷ് പാരമ്പര്യത്തിൽ നിന്ന് മുന്നോട്ട് പോകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം നീതിയുടെ തുലാസിന് മാറ്റമില്ല. കോടതിയിലെത്തുന്ന ഇരുകൂട്ടരുടെയും വാദങ്ങളും പ്രതിവാദങ്ങളും വസ്തുതകളും തൂക്കിനോക്കണമെന്ന ആശയം നിലനിര്‍ത്തുന്നതിനാണ് തുലാസിന് മാറ്റമില്ലാത്തത്.