തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരെയും, കേന്ദ്ര ഏജൻസികൾക്കെതിരെയും മൗനം പാലിക്കുന്ന സർക്കാർ നിലപാട് നിയമസഭയിൽ ചർച്ചയാക്കാൻ ഇടതുമുന്നണി. നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ വിഷയം ഉയർത്താനാണ് ഇടതുമുന്നണി തീരുമാനം. മതനിരപേക്ഷ സമൂഹത്തിന് എതിരായ നിലപാടുകൾ സംഘപരിവാർ വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിച്ചിട്ടും അതിനെതിരായി വിമർശനങ്ങൾ പോലുമില്ലെന്ന പ്രചരണം സിപിഎം സഭയ്ക്കുള്ളിലും പുറത്തും ചർച്ചയാക്കും. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരിക്കുന്നു, വായ്പ പരിധികൾ വെട്ടിക്കുറയ്ക്കുന്നു, കിട്ടേണ്ട പണം അനുവദിക്കുന്നില്ല, തുടങ്ങി നിരവധി കാര്യങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതുമുന്നണി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം നിലവിലെ മുഖ്യമന്ത്രിയും അന്ന് പ്രതിപക്ഷ നേതാവുമായിരുന്ന വി.ഡി സതീശൻ പറഞ്ഞിരുന്നത് സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിൽ പ്രശ്നങ്ങളാണ് പ്രതിസന്ധി കാരണം എന്നായിരുന്നു. ബിജെപിയെയും കേന്ദ്രസർക്കാരിനെയും വാക്കു കൊണ്ടു പോലും വിമർശിക്കാത്ത നയമാണ് സംസ്ഥാന സർക്കാരിന്റെതെന്നാണ് സിപിഎം പറയുന്നത്.
ബിജെപിയും കേന്ദ്രസർക്കാരും തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളെ കുറിച്ചും, സംസ്ഥാനങ്ങളെ ഞെരുക്കുന്ന സമീപനങ്ങളെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെ പോലും വിമർശിക്കുന്നില്ല. മാത്രമല്ല മതനിരപേക്ഷതയെ തകർക്കുന്ന പല ഇടപെടലുകളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടും അതിനെതിരായ പൊതുവിമർശനങ്ങൾ പോലും നയപ്രഖ്യാപനത്തിൽ ഇല്ലെന്നാണ് മറ്റൊരു വിമർശനം. അടുത്തമാസം ഒന്ന് രണ്ട് മൂന്ന് തീയതികളിൽ നടക്കുന്ന നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയവും, അതിനൊപ്പം ഇഡിയുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ സമീപനവും സജീവ ചർച്ചയാക്കി നിർത്താനാണ് ഇടതുമുന്നണി തീരുമാനം.






























