അബൂദബി: മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്നിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിലൂടെ, വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നഷ്ടമായതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വി.എസുമായി വളരെ അടുത്ത സ്നേഹബന്ധമാണ് വെച്ചുപുലർത്തിയിരുന്നത്. 2017ൽ യു.എ.ഇ സന്ദർശിച്ച അവസരത്തിൽ അബൂദബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമയാണ്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടര്‍ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്തിടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായി. കേരളത്തിലെ ആദ്യ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാൻ സാധ്യമല്ല. സഹോദരതുല്യനായ വി.എസിന്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു -യൂസുഫലി സന്ദേശത്തിൽ പറഞ്ഞു.





























