തിരുവനന്തപുരം : ലാവ്‌ലിൻ കേസിൽ സിബിഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള കുറ്റാരോപിതരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് സിബിഐയുടെ അപ്പീൽ. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക. കേസിൽ ഉചിതമായ തെളിവ് സിബിഐ നൽകണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് നിർദ്ദേശം നൽകിയിരുന്നു.
രണ്ട് കോടതികൾ ഒരേ വിധി നല്കിയതിനാൽ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.





























