തിരുവനന്തപുരം : നഗരസഭ കത്ത് വിവാദത്തിൽ കത്ത് നിഷേധിച്ചു മേയറുടെ മൊഴി. കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് മേയർ മൊഴി നൽകി. മറ്റേതോ രേഖയിൽ നിന്ന് ഒപ്പ് സ്കാൻ ചെയ്തതാണെന്ന സംശയവും മേയർ അന്വേഷണ സംഘത്തോട് പങ്കുവെച്ചു. മേയറുടെ വീട്ടിൽ വെച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുത്തത്. സംഭവത്തില്‍ ആര്യ രാജേന്ദ്രൻ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു.
രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സിപിഐഎമ്മിന്‍റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. എന്നാൽ തിരുവനന്തപുരം കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാനും ക്രമസമാധാന നില തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെകട്ടറി ഡോ.ഷിജൂഖാന്‍, പ്രസിഡന്റ് വി.അനൂപ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.