പനാജി : രോഗിയുടെ മോശമായി പെരുമാറി എന്ന പരാതിയിൽ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ നേരിട്ടെത്തി സസ്‌പെൻഡ് ചെയ്തു ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. ഗോവ മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ നടപടി. ചീഫ് മെഡിക്കല്‍ ഓഫീസറെ ആരോഗ്യമന്ത്രി പരസ്യമായി ശാസിക്കുകയും ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുണ്ട്.
“നിങ്ങളൊരു ഡോക്ടർ ആണെന്ന കാര്യം മറക്കരുത് ,നിങ്ങളുടെ നാക്ക് ശ്രദ്ധിക്കണം, രോഗികളോട് മാന്യമായി പെരുമാറണം ” എന്നും മന്ത്രി പറയുമ്പോൾ സംഭവത്തിൽ വിശദീകരണം നൽകാൻ ഡോക്ടർ ശ്രമിക്കുന്നതും കാണാം. എന്നാൽ തന്റെ ബ്ലഡ് പ്രഷർ കൂട്ടി മറ്റെന്തെങ്കിലും തീരുമാനം എടുക്കും മുൻപ് ഡോക്ടർ വീട്ടിലേക്ക് പോകൂ എന്നും മന്ത്രി ദേഷ്യത്തോടെ പറയുന്നത് വിഡിയോയിൽ കാണാം. പരാതിയിൽ വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണി മുഴക്കി. അതേസമയം മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട് കര്‍ പറഞ്ഞു.





























