മേപ്പാടി : വയനാട് മേപ്പാടിയിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാം ദിവസവും തുടരുന്നു. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ 45 അംഗ ആർആർടി സംഘവും വെറ്റനറി വിഭാഗവുമാണ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നത്. മേപ്പാടിയിലെ ദുഷ്കരമായ ഭൂപ്രകൃതി ദൗത്യത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ പ്രദേശത്ത് കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് അധികൃതർ പറഞ്ഞു .
പ്രദേശത്ത് കാട്ടാനകൾ കൂട്ടമായി കാണപ്പെടുന്നതിനാൽ, ഇതിൽ നിന്ന് സ്ത്രീയെ ആക്രമിച്ച കൃത്യം ആനയെ തിരിച്ചറിയുന്നതും വനംവകുപ്പിന് വെല്ലുവിളിയാകുന്നുണ്ട്. ദൗത്യത്തിനായി ‘പ്രമുഖ’, ‘ഉണ്ണികൃഷ്ണൻ’ എന്നീ രണ്ട് കുങ്കിയാനകളെയാണ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. മുൻപ് വലിയ നാശനഷ്ടങ്ങൾ വരുത്തുകയും പിന്നീട് പിടികൂടി കുങ്കിയാക്കി മാറ്റുകയും ചെയ്ത ആനയാണ് ‘പ്രമുഖ’. നിലവിൽ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് കുങ്കിയാനകൾക്കും ദൗത്യസംഘത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചത്.





























