കോന്നി: അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ നദിയിലെ മൂന്ന് തൂണുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. ഐരവൺ കരയിലെ തൂണുകളുടെ നിർമ്മാണ പ്രവർത്തികളും ഇതിനോടകം പൂർത്തിയായി. അതുപ്പോലെ അരുവാപ്പുലം കരയിലെ അവസാനത്തെ തൂണുകളുടെ നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്. പാലത്തിന് ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്.
ഈ പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് ‘Post Tensioned PSC Girder’ രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് ‘RCC Slab Integrated with Substructure’ രൂപകൽപ്പനയുമാണ് നൽകിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി. എം. & ബി. സി. ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്. ഇതിനിടെ ഐരവൺ പാലത്തിനും അപ്പ്രോച്ച് റോഡിനും ഭൂമി വിട്ടു നൽകിയവരുടെ ഭൂമി ഏറ്റെടുക്കലിന്റെ സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
സമയബന്ധിതമായി പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും എംഎൽഎ നിർദ്ദേശിച്ചു. യോഗത്തിൽ എംഎൽഎ യോടൊപ്പം ഡെപ്യൂട്ടി കളക്ടർ പ്രേംലാൽ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ തോമസ്,അസി. എൻജിനീയർ ചന്തു, സ്പെഷ്യൽ തഹസിൽദാർ റജീന, കരാർ കമ്പനി എം.ഡി. കെ രാജീവ്,കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ വര്‍ഗീസ് ബേബി, അരുവാപ്പുലം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി എന്‍ ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ശ്രീകുമാര്‍, അരുവാപ്പുലം സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ് ഇടത്തിട്ട, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗങ്ങള്‍, പാലത്തിനും അപ്പ്രോച്ച് റോഡിനും ഭൂമി വിട്ടു നൽകുന്ന വസ്തു ഉടമകൾ തുടങ്ങിയവര്‍ പങ്കെടുത്തു.





























