റാന്നി: മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തു. രാജു എബ്രഹാം എംഎൽഎ ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പി എ ആയിരുന്ന മുക്കട സ്വദേശി, അമ്പാട്ട് ഏ ടി സതീഷിൻ്റെ റാന്നി യൂണിയൻ ബാങ്കിലുള്ള എസ് ബി അക്കൗണ്ട് ഹാക്ക് ചെയ്താണ് 7 ലക്ഷത്തോളം രൂപ അപഹരിച്ചത്. കഴിഞ്ഞ 29നാണ് സംഭവം. പകൽ 1.54 ന് 2.5 ലക്ഷം രൂപയും 1.56 ന് 3 ലക്ഷം രൂപയും 1. 58 ന് 49,999 രൂപയും, ഉടൻ തന്നെ 50,000 രൂപയും 2.26 ന് 44000 രൂപയുമാണ് സതീഷിന്റെ അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തത്. വാഹനം ഓടിക്കുകയായിരുന്നതിനാൽ മെസ്സേജ് പരിശോധിക്കാൻ അപ്പോൾ കഴിഞ്ഞില്ല. പിന്നീട് കടയിൽ പോയി സാധനം വാങ്ങി പണം കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻതന്നെ ബാങ്കിലും പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.
ബാങ്കിൻ്റെ ആപ്പ് വഴി ആണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരാഴ്ച മുമ്പ് തന്നെ ഇതിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായി സതീഷ് പറഞ്ഞു. ആദ്യം വാട്സ്ആപ്പ് ഹാക്ക് ചെയ്തിരുന്നു. പിന്നീട് ബാങ്കിൻ്റെ ചിഹ്നം ഉള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സതീഷിനെയും ചേർത്തിരുന്നു. ബാങ്കിൻ്റെ ഔദ്യോഗിക ഗ്രൂപ്പാണ് എന്നാണ് കരുതിയത്. പിന്നീട് അക്കൗണ്ട് അപ്ഡേഷൻ ആവശ്യമുണ്ട് എന്നു ഫോണിലൂടെ വിളിച്ചുപറഞ്ഞു. എടിഎം കാർഡിന്റെ നമ്പറും അക്കൗണ്ട് നമ്പറും മറ്റും വാങ്ങിയിരുന്നു. ഫോൺ നമ്പർ ഹാക്ക് ചെയ്തതോടെ തസ്കരന്മാർക്ക് പണി എളുപ്പമായി. ബാങ്ക് ബാലൻസ് കൃത്യമായി അറിഞ്ഞു 300 രൂപ ഒഴികെ ബാക്കിയെല്ലാം അവർ കരസ്ഥമാക്കി. പണം മാറ്റിയ നാല് അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം ഇപ്പോൾ ഇല്ല. ഓൺലൈൻ വഴി ഒരാൾക്ക് പരമാവധി 5 ലക്ഷം രൂപയെ മാറ്റാൻ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നുള്ള കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു. സതീഷിന്റെ പരിചയക്കാരുടെ വാട്സ്ആപ്പ് കളിലേക്ക് എല്ലാം ഈ വ്യാജ ആപ്പ് സന്ദേശം ഇപ്പോൾ പോയിട്ടുണ്ട്.





























