റാന്നി: കനത്ത മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണ് യാത്രക്കാര്‍ക്ക് ദുരിതമായി മാറുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ പാറേക്കടവിന് സമീപം പുല്ലമ്പള്ളിപ്പടിയിലാണ് വാഹന കാല്‍നടയാത്രികരെ ദുരിതത്തിലാക്കിയ ചെളിക്കെട്ട് രൂപപെട്ടത്. റോഡിന് മുകള്‍വശത്തായി സ്വകാര്യ വ്യക്തി വസ്തു ഫ്ലോട്ടുകളായി തിരിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കിയതോടാണ് നാട്ടുകാരുടെ ദുരിതം ആരംഭിച്ചത്. ഇവിടെ നിന്നും മഴയത്തു ഒഴുകിയെത്തിയ പച്ചമണ്ണും ചെളിയും റോഡില്‍ കുന്നുകൂടുകയായിരുന്നു.
ഇരുചക്ര വാഹനങ്ങള്‍ ഈ ചെളിയില്‍ പൂണ്ട് അപകടത്തില്‍ പെടുകയാണ്. മണ്ണെടുത്തു മാറ്റിയ വ്യക്തിയെ നാട്ടുകാര്‍ സമീപിച്ച് ചെളി മാറ്റാന്‍ ആവശ്യമുന്നയിച്ചെങ്കിലും നിക്ഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നു പറയുന്നു. ശബരമല തീര്‍ത്ഥാടകരുടെ വലിയ വാഹനങ്ങള്‍ എരുമേലിയില്‍ നിന്നും പമ്പയ്ക്കു പോകുന്നതിന് ഉപയോഗിക്കുന്ന പാതയാണിത്. റോഡില്‍ അടിഞ്ഞുകൂടിയ ചെളി വലിയ അപകടം വരുത്തിവെക്കാന്‍ സാധ്യതയേറെയാണ്. പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





























