കൊച്ചി : ആലുവയിൽ കാറിലെത്തിയ സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. ബംഗാൾ, ഒഡീഷ സ്വദേശികളായ മൂന്ന് പേരെയാണ് തിരുവനന്തപരും സ്വദേശികളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവർക്ക് വേണ്ടി ആരും പരാതി നൽകാത്തത് പോലീസിനെ കുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മൂന്ന് പേരെ അജ്ഞാത സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. സിസിടിവി ദൃശ്യം കേന്ദ്രീകിരിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെ യുവാക്കളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചുവന്ന ഇന്നോവ കാർ തിരുവനനന്തപുരം കണിയാപുരത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കാർ വാടകക്കെടുത്ത അബ്ദുൾ റിയാസ്, അൻവർ, മാഹിൻ എന്നിവരെ ആലുവ പോലീസ് പിടികൂടിയതോടെയാണ് സംഭവത്തെകുറിച്ച് വിവരം ലഭിച്ചത്. ബംഗാൾ , ഒഡിഷ എന്നിവിടങ്ങളിലുള്ള മൂന്ന് പേരെയാണ് തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിൽ തട്ടികൊണ്ടുപോയത്. എല്ലാവരും പരസ്പരം അറിയാവുന്നവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശി ഒരു ക്വട്ടേഷൻ മൂന്ന് പേരെ ഏൽപ്പിക്കുകയും ഇതിനായി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു.
എന്നാൽ ഏൽപ്പിച്ച ജോലി ചെയ്യാതെ പണവുമായി സംഘം മുങ്ങി. ഇവരെ പിന്തുടർന്ന സംഘം ആലുവ റെയിൽവേ സ്റ്റേഷന് പരിസരത്ത് വെച്ച് കണ്ടെത്തുകയും പണം തിരികെ ആവശ്യപ്പടുകയുമായിരുന്നു. ഇവർ ഇതിന് തയ്യാറായില്ല. തുടർന്ന് രണ്ട് പേർ ചർച്ചകൾക്കായി സ്വമേധയാ കാറിൽ കയറിയപ്പോൾ ഒരാൾ എതിർത്തു. ഇയാളെ ബലംപ്രയോഗിച്ച് കാറിയിൽ കയറ്റിയെന്നാണ് പോലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് പോലീസിന് ലഭിച്ച വിവരങ്ങളിലുള്ളവരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവർക്കെതിരെ ഇരകൾക്ക് പരാതിയൊന്നുമില്ല. ബന്ധുക്കളും പോലീസിനെ സമീപിച്ചിട്ടില്ല. മാത്രമല്ല എല്ലാവരും ഒരുമിച്ചാണോ മുങ്ങിയതെന്ന സംശയവും പോലീസിനുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതോടെ സംഭവത്തിലെ മുഴുവൻ ദുരൂഹതയും മാറ്റാമെന്നാണ് പോലീസ് കരുതുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്താന പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.





























