ഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമൻസ് അയക്കാന്‍ ഒരുങ്ങി ഇഡി. നാലാമത്തെ സമൻസ് ഇന്ന് ഇഡി കെജരിവാളിന് നൽകിയേക്കും. അതേസമയം ഇഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെടുകയും ചെയ്തു. കെജരിവാളിന് ഗുജറാത്ത് സന്ദർശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപണം ഉയർത്തി. ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവർണർക്കെതിരെ എഎപി രംഗത്ത് എത്തി. അഴിമതി നടത്തിയത് കേന്ദ്ര സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണെന്നും ആരോഗ്യ സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ആരോഗ്യ മന്ത്രി സൗരഭ് ഭരത്വാജ് പ്രതികരിച്ചു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ എ എ പി സർക്കാരാണ് പുറത്താക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. ഇന്നലെയാണ് മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയായ അഴിമതി ആരോപണത്തില്‍ ലഫ് ഗവർണർ അന്വേഷണം സിബിഐക്ക് വിട്ടത്.






























