തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം വെട്ടിക്കുറച്ചു. മുന്നേ പത്ത് സ്റ്റാൻ്ഡിങ് കമ്മിറ്റികളുണ്ടായിരുന്നത് ഏഴാക്കിയാണ് കുറച്ചിരിക്കുന്നത്. ഇങ്ങനെയൊരു വെട്ടിക്കുറവ് വരുത്താൻ കാരണം ഭരണ സൗകര്യത്തിനു വേണ്ടിയാണ് വിശദീകരണം. ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികൾക്കും ഏഴ് യു ഡി എഫ് കൺവീനർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. സർക്കാർ നോമിനികൾക്കുമാത്രമായി സ്റ്റാൻ്റിംങ് കമ്മിറ്റി കൺവീനർ സ്ഥാനം നൽകുന്ന സ്ഥിതിയും ഉണ്ടായി.
ഇതിനെതിരെ ഇടതു സിൻഡിക്കേറ്റംഗങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വി സിയുടേത് അധികാര ദുർവിനിയോഗമെന്നും അംഗീകരിക്കാനാകില്ലെന്നും ഇടതു സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. എന്നാൽ വിഷയത്തിൽ വി.സിയെ പിന്തുണച്ച് ബി ജെ പി- യു ഡി എഫ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നടപടി യു ഡി എഫ് അംഗങ്ങൾക്ക് വേണ്ടിയാണെന്നും പ്രത്യേക അജൻഡ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നം ഇടത് സിൻഡിക്കേറ്റ് അംഗം ഡോ നസീബ പറഞ്ഞു. തങ്ങൾ മാത്രം മതി സർവകലാശാലയിൽ എന്ന നിലയിലേക്ക് യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾ എത്തിയെന്നും അവർ പറഞ്ഞു.






























