കൊച്ചി: അനാഥാലയത്തിൽ താമസിക്കുന്ന 85-കാരിക്ക് വീട് നിർമിക്കാൻ മൂന്നാഴ്ചയ്ക്കുള്ളിൽ നിലം നികത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി. അനാഥാലയത്തിൽ കഴിയുന്ന മുതിർന്ന പൗരയുടെ അന്തിമാഭിലാഷത്തോട് മുഖം തിരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുന്നത് പൗരന്മാർക്ക് വേണ്ടിയാണ് അല്ലാതെ നിയമത്തിന് വേണ്ടിയല്ലെന്നും കോടതി വ്യക്തമാക്കി. എറണാകുളം പനമ്പുകാട്ട് 81 സെന്റ് സ്ഥലത്തിന്റെ ഉടമയാണ് 85-കാരിയായ സരോജം. ഭർത്താവും മകനും മരിച്ചതോടെ കാക്കനാട്ടെ അമ്മവീട് എന്ന അനാഥാലയത്തിലാണ് താമസം. പനമ്പുകാട്ടെ സ്ഥലത്ത് സ്വന്തം വീട് എന്നതാണ് ഇവരുടെ അന്തിമാഭിലാഷം.
വീട് നിർമിച്ചു നൽകാൻ ഗ്രാമീണ വായനശാല പ്രവർത്തകരടക്കം രംഗത്തുണ്ട്. എന്നാൽ, ഇവരുടെ 81 സെന്റ് ഭൂമി വെള്ളക്കെട്ടിലാണ്. വീട് നിർമിക്കാൻ ഭൂമി മണ്ണിട്ട് നികത്തണം. 10 സെന്റ് ഭൂമി നികത്താനായുള്ള അപേക്ഷ പരിസ്ഥിതി പ്രശ്നം പറഞ്ഞ് അധികൃതർ തള്ളി. തുടർന്ന് ഇവർ അഡ്വ. സാബു ശ്രീധരന്റെ സഹായത്തോടെ ഹൈക്കോടതിയിലെത്തി. തന്റെ അവസാന ആഗ്രഹം സാധിച്ച് തരണമെന്നായിരുന്നു അപേക്ഷ. അനുമതി നിഷേധിച്ച മുളവുകാട് പഞ്ചായത്ത് ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനം തെറ്റാണെന്നായിരുന്നു ഇവരുടെ വാദം. കളക്ടറും ആവശ്യം പരിഗണിച്ചില്ല. തന്റെ സ്ഥലത്തിന് സമീപം ഒട്ടേറെ വീടുകൾ ഉള്ളതും വ്യക്തമാക്കി.





























