പത്തനംതിട്ട: സമരം ചെയ്യേണ്ടത് എങ്ങനെയാണെന്ന് സിപിഎമ്മുകാർ പടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് എല്ലാം ഓരോ സമര രീതിയാണെന്നും അതിൽ തെറ്റില്ലെന്നും പറഞ്ഞു. ഉപദേശം വേണ്ടയെന്നും, എങ്ങനെ കരിങ്കൊടി കാണിക്കണമെന്ന് തങ്ങളുടെ പിള്ളേർക്ക് അറിയാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ നേർക്ക് കല്ലെറിഞ്ഞ, മന്ത്രിമാരുടെ കാറിൻ്റെ മുന്നിലേക്ക് ചാടി വീണ സിപിഎമ്മുകാർ സമരം ചെയ്യാൻ പടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജ് ഒരു പരിഹാസ കഥാപാത്രമായി മാറി.
പേര് കേൾക്കുമ്പോൾ തന്നെ ആളുകൾ ചിരിക്കുകയാണ്. ഒരു മന്ത്രി നുണ പറഞ്ഞതിന് കേരളത്തിൽ മുഴുവൻ അക്രമം നടക്കുന്നത് ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന കാര്യമാണ്. അതിന് പാർട്ടി കുട പിടിച്ചുകൊടുക്കുകയാണ്. വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ല. കത്രികയുടെ പേടിയുള്ളത് കൊണ്ട് ഓപറേഷൻ ഇല്ലെന്ന് പറഞ്ഞപ്പോൾ തന്നെ ആരോഗ്യ മന്ത്രിക്ക് സന്തോഷമായല്ലോയെന്നും വി.ഡി സതീശൻ പരിഹസിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ചിന്ത ജെറോമിനെതിരെയും സതീശൻ ആഞ്ഞടിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും യഥാർത്ഥ സംസ്കാരമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.





























