മാഞ്ചസ്റ്റര്‍ : അത്യന്തം നാടകീയമായ സംഭവങ്ങളായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിൽ ഏതാനും ദിവസം മുമ്പ് സംഭവിച്ചത്. പറന്നുയരാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകുകളില്‍ ഏതാനും ബോള്‍ട്ടുകള്‍ ഇളകിപ്പോയിട്ടുണ്ടെന്ന് വിമാനത്തിനുള്ളിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരന്‍ അറിയിച്ചതിന് പിന്നാലെ സര്‍വീസ് റദ്ദാക്കി. മാഞ്ചസ്റ്ററില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സിന്റെ VS 127 എന്ന വിമാനമാണ് ജനുവരി 15ന് സര്‍വീസ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
41 വയസുകാരനായ ഒരു ബ്രിട്ടീഷ് പൗരനായിരുന്നത്രെ ബോള്‍ട്ട് ഇളകിപ്പോയ കാര്യം ചൂണ്ടിക്കാട്ടിയത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷാ കാര്യങ്ങൾ വിശദീകരിച്ചു നല്‍കുന്നതിനിടെയായിരുന്നു ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ജീവനക്കാരെ അറിയിച്ചു. അവര്‍ എഞ്ചിനീയറിങ് വിഭാഗത്തിന് വിവരം കൈമാറുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു. തനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അടുത്തിരുന്ന തന്റെ ഭാര്യയോട് വിവരം പറഞ്ഞതോടെ അവര്‍ പരിഭ്രാന്തയായെന്നും, ബോള്‍ട്ടില്ലെന്ന് കണ്ടെത്തിയ യാത്രക്കാരന്‍ ഫിൽ ഹാർഡി വ്യക്തമാക്കി. സമാധാനമായിട്ടിരിക്കാന്‍ പറഞ്ഞെങ്കിലും അവൾ കേട്ടില്ല. ഒടുവിൽ സുരക്ഷ ഉറപ്പാക്കുന്നതാണ് നല്ലതെന്ന് കരുതി ജീവനക്കാരോട് വിവരം പറയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.





























