പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മണക്കയം ബിമ്മരം നിവാസികൾ തങ്ങളുടെ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമവാസികൾ പഞ്ചായത്ത് കവാടം ഉപരോധിച്ചു. മണക്കയത്തുനിന്നും ബിമ്മരത്തേക്കുള്ള കോളനി റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നു. രണ്ടുവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും നശിച്ചിരുന്നു. പലപ്രാവശ്യം ബന്ധപ്പെട്ടവരെ കണ്ട് പരാതി ബോധിപ്പിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. 80 ഓളം കുടുംബങ്ങൾ വസിക്കുന്ന ഈ കോളനി പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അത്യാവശ്യഘട്ടങ്ങളിൽ ഗർഭിണികൾ അടക്കമുള്ള രോഗികൾക്ക് ആംബുലൻസോ മറ്റു വാഹനങ്ങളുടെ സേവനങ്ങളോ ലഭിക്കാതെ പോകുന്നു.
പഞ്ചായത്തിലെ പല വാർഡുകളിലും സിപിഎമ്മിന് താല്പര്യമുള്ള വ്യക്തികൾ താമസിക്കുന്ന സ്ഥലത്തേക്ക് യഥേഷ്ടം റോഡുകൾ ചെയ്തുകൊടുക്കുന്നു. പഞ്ചായത്തിന്റെ പ്രസിഡണ്ട് പ്രതിനിധീകരിക്കുന്ന പതിമൂന്നാം വാർഡിൽ ആവശ്യത്തിലധികം റോഡുകൾ അനുവദിച്ചു പൂർത്തിയാക്കി. പഞ്ചായത്ത് പ്രസിഡണ്ട് താമസിക്കുന്ന വീട്ടിലേക്കുള്ള റോഡിന് യാതൊരുവിധ കേടുപാടുകളും ഇല്ലാതിരുന്നിട്ട് കൂടി അതിന്റെ മുകളിലൂടെ മറ്റ് സ്ഥലങ്ങളിൽ ഒന്നും ചെയ്തിട്ടില്ലാത്തത്ര വീതിയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് പണിപൂർത്തിയാക്കിയത് ഈ അടുത്ത സമയത്താണ്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി ബിമ്മരം റോഡ് പുതുക്കിപണിയാൻ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും കരാറുകാരൻ മൂന്നുമാസം മുമ്പ് കുറച്ച് നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തിരുന്നു. പലതവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കാൽനട യാത്രക്കാർക്ക് പോലും ദുഷ്കരമായ റോഡിന്റെ നിർമ്മാണ പ്രവർത്തനം എത്രയും പെട്ട ആരംഭിക്കും എന്നു മാത്രം ഉറപ്പാണ് എംഎൽഎ, ബ്ലോക്ക് പ്രസിഡണ്ട്, പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ പറയുന്നത് എന്നാൽ യാതൊരു നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബിമ്മരം നിവാസികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തിയത്. പ്രതിഷേധ ധർണ്ണ പ്രസാദ് എമ്മിന്റെ അധ്യക്ഷതയിൽ വിജയൻ കെ കെ ഉദ്ഘാടനം ചെയ്തു. സത്യൻ വിഎസ്, ദേവകി ശശി എന്നിവർ പ്രസംഗിച്ചു.





























