ദില്ലി : കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ ആസ്ട്രസെനക്ക – ഓക്സ്ഫഡിന്റെ കോവിഷീൽഡിനേക്കാൾ മികച്ച സംരക്ഷണം നൽകുന്നത് ഫൈസർ -ബയോഎൻടെക് വാക്സീൻ ആണെന്ന് പഠനം. പബ്ലിക് ഹെൽത്ത് സ്കോട്ട് ലെൻഡിലെയും യുകെ എഡിൻബർഗ് സർവകലാശാലയിലെയും ഗവേഷകരാണ് 2021 ഏപ്രിൽ 1- ജൂൺ 6 കാലയളവിൽ പഠനം നടത്തിയത്.
ഇക്കാലയളവിൽ സ്കോട്ട്‌ലൻഡിൽ കോവിഡ് ബാധിക്കപ്പെട്ട 19,543 കേസുകൾ ഗവേഷണ സംഘം വിലയിരുത്തി. ഇവരിൽ 377 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.7723 കേസുകൾ കൊറോണാ വൈറസിന്റെ ഡെൽറ്റ വകഭേദം മൂലമായിരുന്നു. ഇവരിൽ 134 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ചകൾക്ക് ശേഷം ഫൈസർ വാക്സീൻ ആൽഫ വകഭേദത്തിനെതിരെ 92% സംരക്ഷണവും ഡെൽറ്റ വകഭേദത്തിനെതിരെ 79% സംരക്ഷണവും നൽകുന്നതായി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. അതേസമയം കോവിഷീൽഡ് ആൽഫ വകഭേദത്തിനെതിരെ 73% സംരക്ഷണവും ഡെൽറ്റ വകഭേദത്തിനെതിരെ 60 ശതമാനം സംരക്ഷണവുമാണ് നൽകുന്നത്. ഒരു ഡോസ് വാക്സീൻ എടുത്തവരെ അപേക്ഷിച്ച് രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ മികച്ച സംരക്ഷണം ലഭിക്കുമെന്നും പഠനത്തിൽ കണ്ടെത്തി.
ആൽഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെൽറ്റ വകഭേദത്തിൽ ഇരട്ടിയാണ്. ഫലപ്രാപ്തിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഡെൽറ്റ വകഭേദത്തിനെതിരെ ഫൈസർ, കോവിഷീൽഡ് വാക്സീനുകൾ ഫലപ്രദമാണെന്ന് പഠനം അടിവരയിടുന്നു.